Play all audios:
2025-ൽ ആഘോഷിക്കപ്പെടുന്ന ജൂബിലിയുമായി ബന്ധപ്പെട്ട്, 2000-മാണ്ടു മുതൽ കത്തോലിക്കാസഭയിലും മറ്റു ക്രൈസ്തവസഭകളിലും ക്രൈസ്തവവിശ്വാസത്തിനുവേണ്ടി ജീവൻ നൽകേണ്ടിവന്ന രക്തസാക്ഷികളുടെ പട്ടിക
തയ്യാറാക്കുവാനായി നിർദ്ദേശം നൽകിക്കൊണ്ട് 2023 ജൂലൈ 5-ന് ഫ്രാൻസിസ് പാപ്പാ നൽകിയ കത്തിനെ ആധാരമാക്കി, ആധുനിക സമൂഹത്തിൽ ക്രൈസ്തവരക്തസാക്ഷിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങൾ.
ക്രൈസ്തവരക്തസാക്ഷിത്വം ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ സാക്ഷ്യം - ശബ്ദരേഖ മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി ഒരു ആദർശമോ, വിശ്വാസമോ, തന്റെ സംരക്ഷണത്തിനായി ഏൽപ്പിക്കപ്പെട്ടിരിക്കുന്ന
വസ്തുവകകളോ വ്യക്തികളെയോ ഒക്കെ സംരക്ഷിക്കാനും കാത്തുസൂക്ഷിക്കാനും വേണ്ടി ജീവൻ വെടിയാൻ തയ്യാറായ വ്യക്തികളെയാണ് പൊതുവിൽ ഇന്ന് രക്തസാക്ഷി എന്ന് വിളിക്കുന്നത്. ചിലയിടങ്ങളിൽ, പ്രത്യേകിച്ച്
രാഷ്ട്രീയ, സാമൂഹിക ഇടങ്ങളിൽ വൈരികളുമായുള്ള പോരാട്ടത്തിൽ മരിക്കുന്നവരെപ്പോലും രക്തസാക്ഷി എന്ന പേര് നൽകി ഓർക്കാറുണ്ട്. മതപരമായ തലത്തിലേക്ക് വരുമ്പോൾ, സമാധാനപരമായി തന്റെ മതവിശ്വാസം
ജീവിക്കുന്നതിനിടെ മറ്റുള്ളവരാൽ അക്രമിക്കപ്പെട്ട്, ജീവിതം നൽകേണ്ടിവരുന്ന ആളുകളെയാണ് പൊതുവിൽ രക്തസാക്ഷി എന്ന് വിളിക്കുന്നത്. ക്രൈസ്തവചിന്തയിലേക്ക് കടന്നുവരുമ്പോൾ ഇത് കൂടുതൽ വ്യക്തമാണ്.
രക്തസാക്ഷി എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി ജീവൻ നൽകേണ്ടിവന്ന വ്യക്തി എന്നാണ് ക്രൈസ്തവമതങ്ങൾ അർത്ഥമാക്കുക. ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസം ജീവിക്കുകയും, ഈ സദ്വാർത്ത,
സുവിശേഷം, പ്രഘോഷിക്കുകയും ചെയ്യുന്നതിനെ സ്വജീവനേക്കാൾ പ്രധാനപ്പെട്ടതായി കണക്കാക്കി, ജീവൻ നൽകുന്നവർ, അവരാണ് ക്രൈസ്തവചിന്തയിൽ രക്തസാക്ഷികൾ. 2025-ലെ ജൂബിലിയും ഫ്രാൻസിസ് പാപ്പായുടെ
നിർദ്ദേശങ്ങളും 2025-ൽ കത്തോലിക്കാസഭ ആഘോഷിക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ട്, സഭയിൽ ക്രിസ്തുവിനുവേണ്ടി 2020-നു ശേഷം ജീവൻ വെടിയേണ്ടിവന്ന ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുവാൻ ഫ്രാൻസിസ് പാപ്പാ
2023 ജൂലൈ 5-ന്, വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾ സംബന്ധിച്ച രേഖകൾ കൈകാര്യം ചെയ്യുന്ന വത്തിക്കാൻ ഡികാസ്റ്ററിയോട് ആവശ്യപ്പെട്ടു. ക്രിസ്തുവിന് വേണ്ടി ജീവൻ വെടിയേണ്ടി വന്ന ആളുകളെ ക്രിസ്തുവിന്റെ
ശരീരമായ സഭയ്ക്ക് മറക്കാനോ അവഗണിക്കണോ സാധിക്കില്ല. മാത്രവുമല്ല, സഭയുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള ഈ പുണ്യജന്മങ്ങളുടെ ധീരസാക്ഷ്യം സഭാതനായർക്ക് തങ്ങളുടെ വിശ്വാസവഴിയിൽ ഊർജ്ജവും
ശക്തിയും നൽകും എന്ന് സഭയ്ക്ക് ഉത്തമബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് നാളിന്നോളം ക്രൈസ്തവസഭകൾ, പ്രത്യേകിച്ച് കത്തോലിക്കാസഭ, ക്രൈസ്തവവിശ്വാസത്തിനുവേണ്ടി ജീവനേകിയ ആളുകളെ വണങ്ങുകയും അവരുടെ
പ്രാർത്ഥനകൾ അപേക്ഷിക്കുകയും, അവരെ ക്രൈസ്തവജീവിതമാതൃകകളായി ദൈവജനത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ളത്. വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾ സംബന്ധിച്ച രേഖകൾ കൈകാര്യം ചെയ്യുന്ന വത്തിക്കാൻ
ഡികാസ്റ്ററിയിൽ, "വിശ്വാസത്തിന് സാക്ഷികളായ പുതിയ രക്തസാക്ഷികൾക്കുവേണ്ടിയുള്ള കമ്മീഷൻ" ജൂലൈ 5-ന് ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ചത്, കഴിഞ്ഞ ഇരുപത്തിയഞ്ചോളം വർഷങ്ങളിൽ ക്രിസ്തുവിലുള്ള
വിശ്വാസം ഏറ്റുപറയുന്നതിനും, സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതിനുമായി സ്വന്തം രക്തം നൽകേണ്ടിവന്നിട്ടുള്ള ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നതിനുവേണ്ടിയാണ്. ക്രിസ്തുവിലുള്ള
വിശ്വാസത്തിൽനിന്ന് ഉളവാകുന്ന പ്രത്യാശയുടെ സാക്ഷികളാണ് ക്രൈസ്തവരക്തസാക്ഷികൾ. അവർ യഥാർത്ഥ സ്നേഹവും കരുണയുമാണ് സാക്ഷ്യപ്പെടുത്തുന്നതും, പ്രഘോഷിക്കുന്നതും, ആളുകളിൽ ഉണർത്തുവാൻ പരിശ്രമിക്കുന്നതും.
നന്മയാണ് തിന്മയേക്കാൾ വലുതും ശക്തവും എന്ന ബോധ്യത്താലാണ് അവർ തങ്ങളുടെ ജീവൻ വെടിയുമ്പോൾ പോലും അത് പ്രത്യാശയുടെ നിമിഷമാക്കി മാറ്റുവാൻ കെൽപ്പുള്ളവരായി മാറുന്നത്. ക്രിസ്തു മരണത്തെയും തിന്മയെയും
പരാജയപ്പെടുത്തി എന്ന സത്യത്തെക്കുറിച്ചുള്ള അറിവും ബോധ്യവുമാണ് ഈയൊരു ശക്തി രക്തസാക്ഷികൾക്ക് നൽകുന്നത്. വിശ്വാസത്തിനായി സാക്ഷ്യം നൽകിയവരെ പ്രത്യേകമായി കണ്ടെത്തി അംഗീകരിക്കുക എന്നത്
2000-മാണ്ടിലെ മഹാജൂബലിയുടെ അവസരത്തിൽ തുടക്കം കുറിച്ച ഒന്നാണെന്ന് പറയാം. ഈയൊരു നിയോഗമാണ് ഫ്രാൻസിസ് പാപ്പാ പുതുതായി നിയമിച്ച കമ്മീഷനും തുടരുക. രക്തസാക്ഷികൾ സഭയുടെ ചരിത്രത്തിൽ സഭയുടെ
ചരിത്രത്തിൽ എക്കാലത്തും വിശ്വാസത്തിന് വേണ്ടി ജീവൻ നൽകേണ്ടിവന്ന ഒരുപാട് വിശ്വാസികൾ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ സഭയിലും, ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ വിളഞ്ഞ മുന്തിരിപ്പഴങ്ങൾ പോലെ,
സഭാജീവിതത്തെ അനുഗമിച്ചുകൊണ്ട് രക്തസാക്ഷിത്വം തുടരുന്നുണ്ട്. ഇന്നത്തെക്കാലത്ത് മുൻപുണ്ടായിരുന്നതിനേക്കാൾ, പ്രത്യേകിച്ച് ആദ്യനൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ രക്തസാക്ഷികൾ
ഉണ്ടാകുന്നുണ്ട് എന്ന് ഫ്രാൻസിസ് പാപ്പാ പലവുരു ആവർത്തിച്ചത്, ഇപ്പോഴത്തെ പുതിയ കമ്മീഷന്റെ സ്ഥാപനരേഖയിലും പാപ്പാ എഴുതിവയ്ക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, അനേകം മെത്രാന്മാരും,
വൈദികരും, സന്ന്യാസിനീസന്ന്യാസികളും, അൽമായരും ക്രൈസ്തവകുടുംബങ്ങളും വിശ്വാസത്തിന് സാക്ഷ്യം നൽകിക്കൊണ്ട് ക്രിസ്തുസ്നേഹത്തിനായി ജീവിതം നൽകുന്നുണ്ട് (cf. LG 42). 'ദൈവത്തിനായി അജ്ഞാതരായി
നിന്ന് പടപൊരുതിയ അനേകർ അവശേഷിപ്പിച്ച മേഘശകലങ്ങൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ സാധിക്കുന്ന എല്ലാം ചെയ്യണം' എന്ന് തേർസിയോ മില്ലേന്നിയോ ആദ്വേനിയന്തേ (Tertio millennio adveniente) എന്ന തന്റെ
അപ്പസ്തോലിക ലേഖനത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ എഴുതിയിരുന്നതുപോലെ, സഭയിൽ രക്തസാക്ഷിത്വം വഹിച്ചവരുടെ ഓർമ്മ നഷ്ടപ്പെടാതിരിക്കാൻ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ എഴുതുന്നുണ്ട്.
കത്തോലിക്കാസഭയ്ക്ക് പുറത്തേക്ക് നീളുന്ന അനുസ്മരണം ക്രിസ്തുവിന് വേണ്ടി സ്വജീവനേകുന്ന വ്യക്തികളെ ബഹുമാനിക്കുകയും അവരുടെ മാതൃക വിശ്വാസിലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിൽ
കത്തോലിക്കാസഭ എന്നും ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 2000-ലെ മഹാജൂബിലിയുടെ അവസരത്തിൽ, കത്തോലിക്കാസഭയുടെ മാത്രം ഒരു അനുസ്മരണമെന്നതിനേക്കാൾ, ക്രിസ്തുവിലുള്ള വിശ്വാസം പങ്കിടുന്ന മറ്റു
ക്രൈസ്തവസഭകളുമായിക്കൂടി ഈയൊരു അനുസ്‌മരണം പങ്കിടാൻ കത്തോലിക്കാസഭ മറന്നില്ല. ഫ്രാൻസിസ് പാപ്പാ തന്റെ കത്തിൽ അനുസ്മരിക്കുന്നതുപോലെ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിൽ മെയ് 7 2000-ൽ റോമിലെ
കൊളോസിയത്തിൽ വച്ച് നടന്ന ഒരു എക്യൂമെനിക്കൽ ആഘോഷസമ്മേളനത്തിൽ, വിവിധ ക്രൈസ്തവസഭാസമൂഹങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട്, രക്തത്തിലൂടെ ആചരിക്കപ്പെടുന്ന മതൈക്യത്തിന്റെ ഒരു അനുസ്മരണം
നടന്നിരുന്നു. റോമിന്റെ മെത്രാനായ കത്തോലിക്കാസഭാമേലധ്യക്ഷനോപ്പം അന്ന് വ്യത്യസ്തമായ രീതിയിൽ ചിന്തിക്കുന്ന ക്രൈസ്തവസമൂഹങ്ങളിൽനിന്നുള്ള ആളുകൾ ക്രിസ്തുവിലുള്ള വിശ്വാസം പങ്കിട്ടുകൊണ്ട്, തങ്ങൾക്ക്
മാതൃക നൽകി കടന്നുപോയ രക്തസാക്ഷികളെ അനുസ്മരിച്ചു. 2025-ലെ ജൂബിലി ആഘോഷത്തിലും ഇത്തരമൊരു എക്യൂമെനിക്കൽ ആഘോഷമാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് ഫ്രാൻസിസ് പാപ്പാ തന്റെ കത്തിൽ എഴുതുന്നുണ്ട്.
രക്തസാക്ഷികളും സഭാപാരമ്പര്യങ്ങളും 2025-ലെ ജൂബിലിയുമായി ബന്ധപ്പെട്ട് മൂന്നാം സഹസ്രാബ്ദത്തിന്റെ ആദ്യകാൽ നൂറ്റാണ്ടിൽ വിശ്വാസത്തിനുവേണ്ടി ജീവനെകേണ്ടിവന്ന ആളുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുമ്പോൾ,
സഭ ഇതുവരെ തുടർന്നുപോന്നിരുന്ന പാരമ്പര്യങ്ങളിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കാനോ, പഴയവയിൽനിന്ന് ഒന്നും നീക്കാനോ സഭ ഉദ്ദേശിക്കുന്നില്ലെന്ന് പാപ്പാ വ്യക്തമാക്കുന്നുണ്ട്. കാനോനികമായി
രക്തസാക്ഷിത്വം തെളിയിക്കപ്പെടുന്നതിനായി ഉപയോഗിക്കുന്ന അളവുകോലുകൾ പഴയപടിതന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്. പുതിയതായി ഒരു കമ്മീഷൻ തുടങ്ങിയതിന്റെ ഏക ഉദ്ദേശം, ആധുനിക കാലത്തും, ലോകത്തിന്റെ
വിവിധ ഭാഗങ്ങളിൽ, ക്രിസ്തുവിന് വേണ്ടി ജീവൻ വെടിയുന്ന ശ്രേഷ്ഠമായ ജീവിതങ്ങളെ സമൂഹത്തിന് മുൻപിൽ മാതൃകയായി എടുത്തുകാണിക്കുക, അവരുടെ മഹത്വത്തെ അംഗീകരിക്കുക എന്നിവ മാത്രമാണ്. രക്തസാക്ഷികളുടെ
ജീവിതത്തെയും, അവർ വിശ്വാസത്തിന് വേണ്ടി കാട്ടിയ ധീരമാതൃകയെയും കുറിച്ചുള്ള കൂടുതൽ സാക്ഷ്യങ്ങൾ ശേഖരിക്കുക, അവരുടെ സാക്ഷ്യജീവിതത്തിന്റെ ഓർമ്മകൾ ക്രൈസ്തവസമൂഹത്തിന് അമൂല്യമായ ഒരു നിധിയായി
സമർപ്പിക്കുക എന്നിവയാണ് പാപ്പാ ഉദ്ദേശമിടുന്നത്. 2000-ലെ മഹാജൂബിലിയുടെ ആഘോഷവേളയിൽ നടന്ന എക്യൂമെനിക്കൽ അനുസ്മരണം പോലെ, ക്രൈസ്തവരക്തസാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്
കത്തോലിക്കാസഭയിലേക്ക് മാത്രം ഒതുക്കാതെ, മറ്റു ക്രൈസ്തവസഭകളിലേക്ക് മുഴുവനും വ്യാപിപ്പിക്കാൻ കൂടിയാണ് പാപ്പാ ആഗ്രഹിക്കുന്നത്. ആധുനികലോകവും ക്രൈസ്തവസാക്ഷ്യവും ഇന്നത്തേത് മാറ്റങ്ങളുടെ ഒരു
യുഗമാണെന്ന് നമുക്കറിയാം. എന്നാൽ, ഇന്നത്തെ കാലത്തും, ഏറെ വലിയ പ്രതിസന്ധികളുടെയും അക്രമഭീഷണികളുടെയും മുന്നിലും ഒരുപാട് പേർ ധൈര്യപൂർവ്വം ക്രിസ്തുവിന് സാക്ഷ്യം നൽകുന്നുണ്ട്. ഇത് കത്തോലിക്കാസഭയിൽ
മാത്രം നടക്കുന്ന ഒന്നല്ല. ജ്ഞാനസ്നാനം സ്വീകരിച്ചതുവഴി വിശ്വാസത്തിലേക്ക് കടന്നുവരുന്ന ഒരുപാട് മനുഷ്യർ തങ്ങൾ സ്വീകരിച്ച വിശ്വാസം ധൈര്യപൂർവ്വം ജീവിക്കുന്നതിന് മനസ്സുകാണിക്കുന്നുണ്ട്.
ഉദാഹരണത്തിന്, വിവിധ ഇടങ്ങളിൽ തങ്ങളുടെ ജീവൻ പോലും അപകടത്തിലാകുമെന്ന ഭീഷണിയുടെ മുന്നിലും, ഞായറാഴ്ചകളിലെ വിശുദ്ധബലിയർപ്പണത്തിനായി ധൈര്യപൂർവ്വം ഇറങ്ങുന്നവരുണ്ട്. ഒരുപാട് ക്രൈസ്തവർ, തങ്ങളുടെ
വിശ്വാസം നൽകുന്ന ബോധ്യത്താൽ, പാവപ്പെട്ടവരും, സമൂഹത്താൽ അവഗണിക്കപ്പെട്ടവരുമായ മനുഷ്യർക്ക് സഹായമെത്തിക്കുവാൻ പരിശ്രമിക്കുന്നതിനിടയിലും, സമാധാനവും ക്ഷമയും ഒക്കെ നിലനിർത്തുകയും
പ്രോത്സാഹിപ്പിക്കുകയും ചെയ്യുവാൻ ശ്രമിക്കുന്നതിനിടയിലും കൊല്ലപ്പെടുന്നുണ്ട് എന്ന് പാപ്പാ എഴുതുന്നു. എന്നാൽ ലോകത്ത് നിരവധി വ്യക്തികളും സമൂഹങ്ങളും ചരിത്രത്തിന്റെ കുത്തൊഴുക്കിൽ നിശ്ശബ ഇരകളായി
അവശേഷിച്ചിട്ടുണ്ട്. അതുപോലെയുള്ള വ്യക്തികളെ നമുക്ക് മറക്കാനാകില്ല എന്ന് മാത്രമല്ല, അവരുടെ ജീവിതമാതൃകയ്ക്കും സാക്ഷ്യത്തിനും അവരോട് നാം കടപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ വ്യക്തമാക്കുന്നുണ്ട്.
ഇത്തരമൊരു ബോധ്യത്തിന്റെ വെളിച്ചത്തിൽ, പാപ്പാ സ്ഥാപിച്ച പുതിയ കമ്മീഷൻ, രക്തസാക്ഷികളുടെ പേരുവിവരങ്ങൾ മാത്രമല്ല, അവരെക്കുറിച്ചുള്ള സാക്ഷ്യങ്ങൾ ശേഖരിക്കുവാനും, സമൂഹത്തിന് മുഴുവൻ ഉപകാരപ്രദമാകുന്ന
വിധത്തിൽ, "രക്തസാക്ഷിത്വമെന്ന" ഏക ശബ്ദത്തിന് കീഴിൽ അവരെ ഒരുമിച്ച് നിറുത്തുകയും ചെയ്യും. വിവിധ വ്യക്തിസഭകൾ, സന്ന്യാസസ്ഥാപനങ്ങൾ, മറ്റു ക്രൈസ്തവസമൂഹങ്ങൾ, എന്നിവയുൾപ്പെടെ സാധ്യമായ
ഇടങ്ങളിൽനിന്ന് ക്രൈസ്തവരക്തസാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് പാപ്പാ നിർദ്ദേശിച്ചിരിക്കുന്നത്. ഇത്തരമൊരു ലിസ്റ്റ്, ക്രിസ്തു രക്തം ചിന്തിയ പെസഹാ അനുഭവത്തിന്റെ വെളിച്ചത്തിൽ,
ആധുനികകാലത്തെ വിശകലനം ചെയ്യാനും വിലയിരുത്താനും, ഇന്നത്തെ ക്രൈസ്തവവിശ്വാസികളെ സഹായിക്കുമെന്ന് പാപ്പാ തന്റെ കത്തിൽ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. ക്രൈസ്തവ രക്തസാക്ഷിത്വത്തിന്റെ വ്യതിരക്തത
രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽനിന്ന് ഉയർന്ന ഒന്നാണ് ക്രൈസ്തവമതങ്ങളിൽ രക്തസാക്ഷിത്വത്തിന്റേതെന്ന് നമുക്കറിയാം. മാനവരക്ഷയ്ക്കായി ജീവനേകിയ ക്രിസ്തുവിനെ അനുകരിച്ച്,
അവനിലുള്ള വിശ്വാസത്തിനുവേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്ന മനുഷ്യർ അവരെയാണല്ലോ രക്തസാക്ഷികൾ എന്ന പേരിട്ട് നാം വിളിക്കുന്നത്. തന്നെ കുരിശിൽ തറച്ചവരോട് പോലും ക്ഷമിക്കുന്ന നാസറായന്റെ
മാതൃകയാണ് ക്രൈസ്തവരാക്ഷസാക്ഷികളും ജീവിതത്തിൽ അനുകരിച്ചിട്ടുള്ളത്. സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ഇത് വ്യക്തമാകുന്ന ഒന്നാണ്. ക്രിസ്തുവിന്റെ സ്നേഹം പകർന്ന്,
സമൂഹത്തിന് സുവിശേഷത്തിന്റെ വെളിച്ചമേകുന്നതിനായി ജീവിതം നൽകേണ്ടിവന്നവർ. ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച പുതിയ കമ്മീഷനും ഇതുപോലെയുള്ള ഒരുപാട് ജീവിതസാക്ഷ്യങ്ങൾ ലോകത്തിന് മുൻപിൽ മാതൃകയായി കൊണ്ടുവരാൻ
സാധിക്കുമെന്നതിനെക്കുറിച്ച് തർക്കമില്ല. തിന്മയ്ക്ക് പകരം നന്മ ചെയ്യാൻ ഉദ്ബോധിപ്പിച്ച, ഒരു കരണത്തടിച്ചവന് മറുകാരണം കാട്ടിക്കൊടുക്കാൻ ആവശ്യപ്പെട്ട, ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരബലിയായി ജീവൻ
സമർപ്പിച്ച ക്രിസ്തുവിന്റെ മാതൃക പിഞ്ചെന്ന്, ലോകത്ത് ക്രിസ്തുവിന്റെ പ്രകാശം പരത്തി, ജീവിതം ഒരു ബലിയായി നൽകി കടന്നുപോയ ധന്യരായ രക്തസാക്ഷികളുടെ മാതൃകകൾ ലോകത്തിന് മുൻപിൽ സുവർണ്ണപ്രഭയോടെ
വിളങ്ങും. രക്തസാക്ഷികളും നമ്മുടെ ജീവിതവും രക്തസാക്ഷിത്വത്തിന്റെ മൂല്യത്തെക്കുറിച്ച് ചിന്തിക്കുവാൻ ഫ്രാൻസിസ് പാപ്പായുടെ ഈ കത്തിലൂടെ നമുക്ക് ലഭിക്കുന്ന അവസരം നമ്മുടെ ജീവിതത്തെക്കുറിച്ച് കൂടി
ചിന്തിക്കാനുള്ള ഒന്നാണ്. 2025-ൽ ആഘോഷിക്കപ്പെടുന്ന ജൂബിലിയിലേക്ക് തയ്യാറാക്കപ്പെടുന്ന ഈ ലിസ്റ്റ്, നമ്മുടെ ജീവിതങ്ങൾക്ക് ഒരു വെല്ലുവിളിയായി മാറേണ്ടതുണ്ട്. ക്രൈസ്തവവിശ്വാസം ജീവിക്കുന്നതിന്
നമുക്ക് എന്തുമാത്രം സാധിച്ചിട്ടുണ്ട്, എത്രമാത്രം ആത്മാർത്ഥത അതിനായി നാം കൊടുത്തിട്ടുണ്ട് എന്ന ഒരു ചോദ്യമാണ് നമുക്ക് മുൻപിൽ ആദ്യമുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും, ഒരു വിശുദ്ധ
ബലിയർപ്പണത്തിൽ സംബന്ധിക്കുന്നതിനോ, പരസ്യമായി പ്രാർത്ഥനകൾ നടത്തുന്നതിനോ വേണ്ടി അനേകായിരം ക്രൈസ്തവർ നൽകേണ്ടിവരുന്നത് ഏറെ വലിയ വിലയാണ്. എന്നാൽ പൂർണ്ണമായ സ്വാതന്ത്ര്യത്തോടെയും, സൗകര്യങ്ങളോടെയും
അവസരങ്ങളോടെയും ജീവിക്കുന്ന അനേകം മനുഷ്യർ ഏതെങ്കിലുമൊക്കെ കാരണങ്ങൾ കണ്ടെത്തി, ക്രൈസ്തവവിശ്വാസം പാലിക്കുന്നതിലും, അതിനനുസരിച്ച് ജീവിക്കുന്നതിലും വീഴ്ചകൾ വരുത്തുന്നുണ്ട് എന്നത് നമുക്ക് ഏവർക്കും
അറിയാവുന്ന സത്യമാണ്. വിശ്വാസം ജീവിക്കാതിരിക്കാൻ, വിശുദ്ധ കുർബാനയിൽ സംബന്ധിക്കാതിരിക്കാൻ, ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം നൽകാതിരിക്കാൻ നമുക്ക് ഒരായിരം കാരണങ്ങൾ കണ്ടെത്താൻ സാധിക്കുന്നുണ്ട്.
എന്നാൽ നിത്യരക്ഷയുടെ അച്ചാരമായ ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കാൻ തക്ക ഒരുക്കത്തോടെ ജീവിക്കാൻ നാം എന്തുമാത്രം പരിശ്രമിക്കുന്നുണ്ട്? ഇവിടെയാണ് ക്രിസ്തുവിനുവേണ്ടി ജീവൻ നൽകാൻ പോലും
തയ്യാറായ അനേകായിരം മനുഷ്യരുടെ സാക്ഷ്യം നമുക്ക് മുൻപിൽ നിൽക്കുന്നത്. ക്രൈസ്തവവിശ്വാസം നൽകിയ ബലത്തിൽ, ലോകത്തിന് മുൻപിൽ സത്യത്തിന്റെ സാക്ഷികളാകാൻ പരിശ്രമിച്ചതിന്റെ പേരിൽ കൊലചെയ്യപ്പെട്ട
അനേകായിരങ്ങളുടെ ജീവിതങ്ങളുണ്ട്. സമൂഹത്തിനുമുൻപിൽ വിലയില്ലാത്ത, എന്നാൽ ദൈവത്തിന് പ്രിയപ്പെട്ടവരായ അനേകം പാവപ്പെട്ടവരെയും പീഡിതരെയും ശുശ്രൂഷിക്കുകയും, സംരക്ഷിക്കുകയും, സ്നേഹിക്കുകയും,
കൈപിടിച്ചുയർത്തുകയും ചെയ്യുന്നതിന്റെ പേരിൽ വെറുക്കപ്പെടുന്ന കത്തോലിക്കാ സമർപ്പിതരുൾപ്പെടെയുള്ള അനേകം ക്രൈസ്തവർ ഇന്നത്തെക്കാലത്തും ക്രിസ്തുവിന് സാക്ഷ്യം നൽകുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെയും
സംസ്കാരത്തിന്റെയും വെളിച്ചം സമൂഹത്തിന്റെ കാപട്യങ്ങളുടെയും, കുടിലതകളുടെയും ഇരുണ്ടയിടങ്ങളിൽ പരത്തി, സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും മൂല്യങ്ങൾ മാനവികതയ്ക്ക് സമ്മാനിച്ചതിന്റെ പേരിൽ
ആട്ടിയോടിക്കപ്പെട്ടവരുണ്ട്. വിശ്വാസത്തിന്റെ പേരിൽ ഇന്നും വിവിധ രാജ്യങ്ങളിൽ പീഡനങ്ങൾക്ക് ഇരകളാകുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. എത്രയോ ഇടങ്ങളിലാണ് ക്രൈസ്തവദേവാലയങ്ങൾ ഈ മൂന്നാം നൂറ്റാണ്ടിന്റെ
അഭിവൃദ്ധമെന്നും, പരിഷ്‌കൃതമെന്നും അറിയപ്പെടുന്ന നാളുകളിലും അഗ്നിക്കിരയാക്കപ്പെടുന്നത്! ക്രൈസ്തവരാണ് എന്ന കാരണത്താൽ മാത്രം അതിഭീകരമായ രീതിയിൽ കൊലചെയ്യപ്പെടുന്ന മനുഷ്യർ. അവരുടെ മരണത്തെ
വീണ്ടും അപഹാസ്യമാക്കുന്ന രാഷ്ട്രീയ, അധികാര നേതൃത്വങ്ങളുടെ മൗനവും, അക്രമങ്ങൾക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന മൗനാനുമതികളും. വിശ്വാസം ജീവിക്കാൻ പരിശ്രമിക്കുന്നതിന്റെ പേരിൽ,
ക്രൈസ്തവവിശ്വാസത്തിന്റെ പ്രതീകമായ കുരിശ് ധരിക്കുന്നതിന്റെ പേരിൽ, ഒരു ബൈബിൾ കൈവശം വയ്ക്കുന്നതിന്റെ പേരിൽ, എത്ര ഇടങ്ങളിലാണ് ഇന്നും ക്രൈസ്തവർ അപമാനിക്കപ്പെടുന്നത്, പീഡിപ്പിക്കപ്പെടുന്നത്!
നമ്മുടെ ജീവിതത്തിൽ വിശ്വാസത്തിനുവേണ്ടി എത്രമാത്രം സഹനത്തിന്റെ പാതയിലൂടെ നമുക്ക് ചരിക്കേണ്ടിവരുന്നുണ്ട് എന്ന ഒരു ചോദ്യം നമുക്കുള്ളിൽ ഉണ്ടാകട്ടെ. നാമമാത്രക്രൈസ്തവരാകാതെ, പീഡനങ്ങളുടെയും
സഹനങ്ങളുടെയും മുന്നിൽ തോറ്റുപിന്മാറാത്ത, ക്രിസ്തുവെന്ന സത്യത്തെ ലോകത്തിന് മുൻപിൽ ജീവിക്കുവാനും പ്രഘോഷിക്കുവാനും കഴിവുള്ള യഥാർത്ഥ വിശ്വാസജീവിതത്തിന് ഉടമകളായി ജീവിതം ധന്യമാക്കുവാൻ ദൈവം നമ്മെ
അനുഗ്രഹിക്കട്ടെ.